

മമതാ ബാനർജി, ദ്രൗപതി മുർമു
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പശ്ചിമബംഗാൾ സന്ദർശനം വിവാദത്തിൽ. രാഷ്‌ട്രപതിയുടെ സന്ദർശനത്തിനിചെ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നും സുരക്ഷാ വീഴ്ചയുണ്ടായെന്നും കാണിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടി. രാഷ്‌ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരിലാലും എത്താഞ്ഞതിന്‍റെ വിശദീകരണം, രാഷ്‌ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ല, വഴിയിൽ മാലിന്യം നിറഞ്ഞിരുന്നു എന്നീ കാര്യങ്ങളിൽ വിശദീകരണം, സുരക്ഷാ വീഴ്ച നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിന്‍റെ വിശദീകരണം എന്നിങ്ങനെ നാലു കാര്യങ്ങൾ ഞായറാഴ്ച അഞ്ച് മണിക്ക് മുൻപായി മറുപടി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
പശ്ചിമബംഗാൾ സന്ദർശനം വേദനിപ്പിച്ചതായി രാഷ്‌ട്രപതി തുറന്നു പറഞ്ഞിരുന്നു. സന്ദർശനത്തിനിടെ ഒരിക്കൽ പോലും മുഖ്യമന്ത്രി മമത ബാനർജി താനുമായി കൂടിക്കാഴ്ചയ്ക്ക് തയാറായില്ലെന്നും ദ്രൗപതി മുർമു പറഞ്ഞിരുന്നു.
സാധാരണയായി രാഷ്‌ട്രപതി സന്ദർശിക്കുമ്പോൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്താറുണ്ട്. പക്ഷേ അവർ എത്തിയില്ല. വരാമെന്ന് ആദ്യം അറിയിച്ചിരുന്ന ഗവർണറും എത്തിയില്ല. പക്ഷേ നേരത്തേ നിശ്ചയിച്ചതിനാൽ ഞാനെത്തി എന്നാണ് രാഷ്ട്രപതി സന്ദർശനത്തെക്കുറിച്ച് പറയുന്നത്.
പരിപാടി നടത്തേണ്ടിയിരുന്ന സ്ഥലം മാറ്റിയതിനെക്കുറിച്ചും രാഷ്‌ട്രപതി അതൃപ്തി പ്രകടിപ്പിച്ചുന്നു. ആളുകൾക്ക് എത്തുന്നത് ബുദ്ധിമുട്ടായ സ്ഥലത്താണ്പരിപാടി വച്ചത്. ഒരു പക്ഷേ ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിൽ സർക്കാരിന് താത്പര്യമില്ലാത്തതിനാലായിരിക്കാം. മമതാ ബാനർജി എന്‍റെ ഇളയ സഹോദരിയെപ്പോലെയാണ്. ഞാനും ബംഗാളിന്‍റെ മകളാണ്. എന്തു കാരണം കൊണ്ടാണ് അവർ അസ്വസ്ഥയാകുന്നത് എനിക്കറിയില്ല, അതു കൊണ്ടായിരിക്കാം ഇത്തരത്തിൽ വേദി മാറ്റിയതു പോലും. അതൊന്നും തനിക്ക് പ്രശ്നമല്ല എന്നാണ് രാഷ്‌ട്രപതി പറഞ്ഞത്. സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയറാണ് രാഷ്‌ട്രപതിയെ സ്വീകരിക്കാനു യാത്രയയക്കാനുമായി എത്തിയത്.
പശ്ചിമബംഗാളിൽ സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും നാണക്കേടുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.