
പൂട്ടിക്കിടന്ന വീട്ടിൽ 10 വർഷം പഴക്കമുള്ള അസ്ഥികൂടം!!
representative image
ഹൈദരാബാദ്: ഉപേക്ഷിക്കപ്പെട്ട വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നിർണായക തെളിവായി ഒരു പഴയ നോക്കിയ ഫോൺ. 10 വർഷം മുമ്പ് മരിച്ചതായി സംശയിക്കുന്ന അമീർ ഖാന്‍റേതാണ് അസ്ഥികൂടമെന്ന് ചൊവ്വാഴ്ച പൊലീസ് അറിയിച്ചു. നമ്പള്ളി എന്ന പ്രദേശത്ത് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ തിങ്കളാഴ്ച കളിച്ചുകൊണ്ടിരിക്കേ വീട്ടിനുള്ളിലേക്ക് വീണ ക്രിക്കറ്റ് പന്ത് എടുക്കാന്‍ അകത്ത് കയറിയ ഒരു പ്രദേശവാസി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അടുക്കളയുടെ തറയിൽ ഒരു അസ്ഥികൂടവും തറയിൽ വീണ നിലയിൽ നിരവധി പാത്രങ്ങൾ കിടക്കുന്നതും വീഡിയോയിൽ കാണാനാകും.
വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒരു പഴയ നോക്കിയ മൊബൈല്‍ ഫോണും നിരോധിച്ച കുറെ കറന്‍സി നോട്ടുകളും കണ്ടെത്തി. ബാറ്ററി തീർന്ന ഈ ഫോണാണ് മരിച്ചത് അമീറാണെന്ന് സൂചന നൽകിയതെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) കിഷൻ കുമാർ പറഞ്ഞു. ഫോണ്‍ നന്നാക്കിയ ശേഷം പരിശോധിച്ചപ്പോള്‍ 2015-ല്‍ 84 മിസ്ഡ് കോളുകള്‍ വന്നതായി കണ്ടെത്തി.
നിരോധിച്ച നോട്ടുകളിൽ നിന്നാണ് അമീര്‍ ഖാന്‍ മരിച്ചിട്ട് 10 വര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനത്തിലെത്തിയത്. 9 സഹോദരങ്ങളുണ്ടായിരുന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
"50 വയസുണ്ടെന്ന് കണക്കാക്കുന്ന ഇയാൾ മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അസ്ഥികള്‍ പോലും തകര്‍ന്നു തുടങ്ങിയിരുന്നു. ഒരു മല്‍പ്പിടുത്തത്തിന്‍റെ ലക്ഷണങ്ങളോ രക്തത്തിന്‍റെ പാടുകളോ കണ്ടെത്താന്‍ കഴിയാത്തതിനാൽ സ്വാഭാവിക മരണമാണ് സംഭവിച്ചിട്ടുള്ളത്. അദ്ദേഹം 10 വര്‍ഷം മുമ്പ് മരിച്ചിരിക്കണം. സഹോദരങ്ങളോ മറ്റോ അദ്ദേഹത്തെ അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നുന്നു. ഫോണിന് പുറമേ, തലയിണയ്ക്കടിയില്‍ നിന്ന് നിരോധിത കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ 2016-ലെ നോട്ട് നിരോധനത്തിന് മുമ്പാണ് മരണമെന്ന് സംശയിക്കുന്നു. കൂടാതെ ഇയാളുടെ ഇളയ സഹോദരന്‍ അസ്ഥികൂടത്തിലുണ്ടായിരുന്ന ഒരു മോതിരം തിരിച്ചറിഞ്ഞു." - എസിപി പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി അസ്ഥികൂടം മോര്‍ച്ചറിയിലേക്ക് മാറ്റി.