'ഭർതൃവീട്ടിലെ അടുക്കളയിൽ കയറ്റാത്തത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നത്, മാനസിക പീഡനത്തിന്‍റെ പരിധിയിൽ വരും': കോടതി

തന്നെ അടുക്കളയിൽ കയറുന്നതിൽ നിന്നും വിലക്കിയെന്നും വീട്ടിൽ ഭക്ഷണം പാകം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു
Not allowing a woman to enter the kitchen of her husband's house is mental harassment

ഭർതൃവീട്ടിലെ അടുക്കളയിൽ കയറ്റാത്തത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നത്, മാനസിക പീഡനത്തിന്‍റെ പരിധിയിൽ വരും: കോടതി

Updated on

മുംബൈ: ഭർതൃവീട്ടിൽ പാചകം ചെയ്യുന്നത് വിലക്കുന്നത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. ഇത് മാനസിക പീഡനത്തിന്‍റെ പരിധിയിൽ വരുമെന്നും കോടതി വിലയിരുത്തി. ഭാര്യയുടെ പരാതിയിൽ തനിക്കെതിരേ എടുത്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

2022ലാണ് ദമ്പതികൾ വിവാഹിതരാവുന്നത്. ഭർതൃവീട്ടിൽ തന്നെ കീഴ്ജീവനക്കാരിയെ പോലെയാണ് കണക്കാക്കിയിരുന്നത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ അടുക്കളയിൽ കയറുന്നതിൽ നിന്നും വിലക്കിയെന്നും വീട്ടിൽ ഭക്ഷണം പാകം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പുറത്തുനിന്നാണ് ഭക്ഷണം വാങ്ങി കഴിച്ചിരുന്നത് എന്നാണ് യുവതി പറഞ്ഞത്. കൂടാതെ മാതാപിതാക്കളുടെ വീട്ടിൽ പോകുന്നത് തടഞ്ഞെന്നും വിവാഹമോചനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.

എന്നാൽ താൻ നൽകിയ വിവാഹമോചന ഹർജിക്കുള്ള പ്രതികാരമായാണ് ഭാര്യ പരാതി നൽകിയത് എന്നായിരുന്നു ഭർത്താവിന്‍റെ വാദം. ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതും അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വീട്ടിലെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതും മാനസിക പീഡനത്തിന്‍റെ പരിധിയിൽ വരുന്നതാണെന്ന് വിലയിരുത്തിയ കോടതി ഭർത്താവിന് എതിരേയുള്ള ഗാർഹികപീഡന ആരോപണം റദ്ദാക്കാൻ വിസമ്മതിച്ചു. അമ്മയുടെ നിർദേശപ്രകാരമാണ് ഭർത്താവ് തന്നെ പീഡിപ്പിച്ചത് എന്ന് ഭാര്യ ആരോപിച്ചിരുന്നു. എന്നാൽ ഭർത്താവിന്‍റെ അമ്മയായതുകൊണ്ട് മാത്രം അവരെ പ്രതിയാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അമ്മയ്ക്കെതിരായ കുറ്റാരോപണങ്ങൾ റദ്ദാക്കാനും നിർദേശിച്ചു.

logo
Metro Vaartha
www.metrovaartha.com