
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 ഭീകരരെ വധിച്ച് സൈന്യം
representative image
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. അഖൽ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. എന്നാൽ ഇവർ ആരെല്ലാമാണെന്നതിൽ വ്യക്തതയില്ല.
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി മുതലാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഒരു ഭീകരനെ വെള്ളിയാഴ്ച രാത്രിയോടെ തന്നെ വധിച്ചിരുന്നു. ഇരുട്ട് കാരണം ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ച് രാവിലെയോടെ പുനരാരംഭിച്ചി. തുടർന്നുണ്ടായ വെടിവയ്പിൽ ശനിയാഴ്ച രാവിലയോടെ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിച്ച വിവരം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്നാമത്തെയാൾക്കായുള്ള തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. ഓപ്പറേഷൻ അഖൽ എന്നാണ് ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.