

കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്ങും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പെൺകരുത്തിന്‍റെ പ്രതീകമായ സിന്ദൂർ എന്നു പേരിട്ട ഓപ്പറേഷനെക്കുറിച്ചുള്ള വിശദീകരണം നൽകിയതും കരുത്താർന്ന രണ്ട് സ്ത്രീകളായിരുന്നു. വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും. ഓപ്പറേഷനു തൊട്ടു പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇരുവരും ഓപ്പറേഷനെക്കുറിച്ച് വിശദീകരണം നൽകിയത്.
സോഫിയ ഖുറേഷി
സൈനിക പശ്ചാത്തലമുള്ള കുടുംബത്തൽ നിന്നാണ് സോഫിയയുടെ വരവ്. വഡോദരയിൽ നിന്നുള്ള സോഫിയയുടെ മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. അച്ഛൻ സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999ൽ ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് ലെഫ്റ്റനന്‍റായാണ് സോഫിയ സൈന്യത്തിൽ എത്തിയത്. ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച ആദ്യ വനിത കൂടിയാണ് സോഫിയ.
വ്യോമിക സിങ്
ആകാശത്തിന്‍റെ മകൾ എന്നാണ് വ്യോമികയെന്ന പേരിന്‍റെ അർഥം. സൈന്യത്തിൽ ചേരണമെന്നായിരുന്നു വ്യോമിക സിങ്ങിന്‍റെ ചെറുപ്പം മുതലുള്ള ആഗ്രഹം. എൻജിനീയറിങ് പഠനത്തിന് ശേഷം 2019ൽ ഹെലികോപ്റ്റർ പൈലറ്റായി വ്യോമസേനയിലെത്തി. 2020ൽ അരുണാചൽ പ്രദേശിൽ രക്ഷാപ്രവർത്തന ദൗത്യത്തിൽ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്.