ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് പ്രതിപക്ഷ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് ഇതുസംബന്ധിച്ച് ആദ്യം ആരോപണമുയർത്തിയത്.
മധ്യപ്രദേശിൽ തപാൽ വോട്ടിൽ കണ്ട കോൺഗ്രസ് മുന്നേറ്റം വോട്ടിങ് യന്ത്രത്തിൽ കണ്ടില്ലെന്നും ഇതിൽ സംശയമുണ്ടെന്നുമാണ് ദിഗ്വിജയിന്റെ ആരോപണം. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം, ബിഎസ്പി എംപി ഡാനിഷ് അലി, സിപിഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയവരും ദിഗ്വിജയിന്റെ വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യതയില്ലെന്ന വാദമുയർത്തി രംഗത്തെത്തി.
എന്നാൽ, തങ്ങൾ തോൽക്കുമ്പോഴാണ് പ്രതിപക്ഷത്തിന് വോട്ടിങ് യന്ത്രത്തെ സംശയമെന്നു ബിജെപി പരിഹസിച്ചു. എസ്പിയും ബിഎസ്പിയും യുപിയിൽ വൻ വിജയം നേടിയപ്പോഴും കോൺഗ്രസ് തെലങ്കാനയിൽ വിജയിച്ചപ്പോഴും എഎപി ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലെത്തിയപ്പോഴും വോട്ടിങ് യന്ത്രം നല്ലതായിരുന്നെന്ന് ബിജെപി നേതാവ് എസ്പി സിങ് ബഘേൽ തിരിച്ചടിച്ചു. കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങും മുതിർന്ന നേതാവ് ജിവിഎൽ നരസിംഹറാവുവും ഉൾപ്പെടെ നേതാക്കളും പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി.