

സൺറൈസേഴ്സിനും കാവ്യ മാരനുമെതിരേ സൈബർ ആക്രമണം
ചെന്നൈ: ചെന്നൈ ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്‍റിലെ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരേയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്സ് ലീഡ്സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കലാനിധി മാരന്‍റെ നേതൃത്വത്തിലുള്ള ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ മാധ്യമ കൂട്ടായ്മയായ സൺ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബാണ് സൺറൈസേഴ്സ് ലീഡ്സ്.
2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്സിന്‍റെ ഈ നീക്കം വലിയ വിവാദമായിരിക്കുക.
ഇതിനെതിരേ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. അബ്രാൻ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ച് എന്ന് ആരോപണമാണ് ആരാധകരേ പ്രകോപിപ്പിച്ചത്. ലണ്ടനിൽ നടന്ന താരലേലത്തിൽ സിഇഒ കാവ്യ മാരനും, ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയും നേരിട്ട് പങ്കെടുത്തിരുന്നു. ഇതോടെ കാവ്യക്കെതിരേയും വിമർശനം രൂക്ഷമായി. കരാർ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്സിന്‍റെ എക്സ് അക്കൗണ്ട് സസ്പെന്‍റ് ചെയ്യപ്പെട്ടു. എക്സ് നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് കാണിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം എക്സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.