ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാനുമാണ് ഇവർ പദ്ധതിയിട്ടത്
Pak youth crosses LoC for love, sent back by Indian Army

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

Updated on

ശ്രീനഗർ: ഇന്ത്യയിലെ കാമുകിയെ കാണാനായി നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം മടക്കി അയച്ചു. ഒരു മാസം മുൻപ് അതിർത്തി കടന്ന് എത്തിയ 22 കാരനെയാണ് പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയത്. ഇന്ത്യയിലെത്തിയാൽ ഒന്നിച്ചു താമസിക്കാമെന്ന് കാമുകി പറഞ്ഞതിനെ തുടർന്നാണ് യുവാവ് അതിർത്തി കടന്നത്.

പാക്ക് അധിനിവേശ കശ്മീൽ നിന്നുള്ള സീഷാൻമിറിനെ ആണ് ഇന്ത്യൻ സൈന്യം തിരിച്ചയച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ബാരാമുള്ള തുൽവാരി ഗ്രാമത്തിലെ യുവതിയുമായി സീഷാൻമിർ പ്രണയത്തിലാവുന്നത്. കുടുംബത്തിന്‍റെ ബാധ്യതകളും കഷ്ടപ്പാടുകളും കേട്ട് മനസലിവ് തോന്നിയ യുവതി ഇയാളോട് ഇന്ത്യയിലേക്ക് വരാൻ പറയുകയായിരുന്നു. അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാനുമാണ് ഇവർ പദ്ധതിയിട്ടത്.

തുടർന്ന് മേയ് 31 ന് യുവാവ് ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കുകയായിരുന്നു. അതിർത്തി കടന്ന് കീഴടങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ ഇന്ത്യൻ സൈന്യം പാക്ക് യുവാവിനെ പിടികൂടി. പാക്ക് യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. തുടർന്ന് ഇത് സത്യമാണെന്ന് മനസിലായതോടെയാണ് യുവാവിനെ തിരിച്ചയച്ചത്. എക്സ് പോസ്റ്റിലൂടെയാണ് യുവാവിനെ പാക് സൈന്യത്തിന് കൈമാറിയ വിവരം ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന.

logo
Metro Vaartha
www.metrovaartha.com