അയോധ്യ രാമക്ഷേത്ര കൊള്ള പാർലമെന്‍റിൽ പ്രതീകാത്മകമായി അവതരിപ്പിച്ച് പപ്പു യാദവ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി എംപിമാരായ അവധേഷ് പ്രസാദ്, ധർമേന്ദ്ര യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി തുടങ്ങിയവരും പങ്കെടുത്തു
Pappu Yadav

പപ്പു യാദവ്

Updated on

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള വിഷയത്തിൽ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിപക്ഷ എംപിമാർ വെള്ളിയാഴ്ച വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. കാവിവസ്ത്രം ധരിച്ച സ്വതന്ത്ര എംപി പപ്പു യാദവ് (രാജേഷ് രഞ്ജൻ) പ്രതിഷേധത്തിന്‍റെ ഭാഗമായി 'കാണിക്ക മോഷണം' പ്രതീകാത്മകമായി അവതരിപ്പിച്ചു.

പാർലമെന്‍റിന്‍റെ കവാടത്തിന് മുൻപിൽ കാണിക്കപ്പെട്ടികൾ വച്ച ശേഷം പപ്പു യാദവ് അവയ്ക്ക് സമീപം ഇരുന്നു. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ കാണിക്കപ്പെട്ടികളിൽ പണം നിക്ഷേപിച്ചു. ഇതിനുശേഷം പപ്പു യാദവ് ആ പണം പോക്കറ്റിലാക്കുന്ന രംഗം അവതരിപ്പിച്ചു. രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണത്തെയാണ് ഇത് പ്രതീകാത്മകമായി സൂചിപ്പിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിഷേധത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി എംപിമാരായ അവധേഷ് പ്രസാദ്, ധർമേന്ദ്ര യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി തുടങ്ങിയവരും പങ്കെടുത്തു.

'അമിത് ഷാ രാജിവയ്ക്കുക', 'അമിത് ഷാ സഭയിൽ വരിക', 'കാണിക്ക മോഷ്ടാവേ, കസേര ഒഴിയുക' എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. 'അമിത് ഷാ സഭയിൽ നിന്ന് എന്തുകൊണ്ട് വിട്ടുനിൽക്കുന്നു?' എന്നെഴുതിയ വലിയ ബാനറും പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രദർശിപ്പിച്ചു.

അയോധ്യയിലെ രാമക്ഷേത്ര കൊള്ള പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യ സഖ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും സഭയിലെ അദ്ദേഹത്തിന്‍റെ അഭാവത്തെ കുറിച്ച് വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com