പാർലമെന്റ് മന്ദിരത്തിരത്തിന് ഇനി സിഐഎസ്എഫ് സുരക്ഷ
ന്യൂഡൽഹി: ബജറ്റ് സമ്മേളനം 31ന് തുടങ്ങാനിരിക്കെ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) 140 ജവാന്മാരെ വിന്യസിച്ചു.
ശീതകാല സമ്മേളനത്തിനിടെ കഴിഞ്ഞ മാസം 13ന് പാർലമെന്റിലെ ലോകസഭയ്ക്കുള്ളിൽ രണ്ടുപേർ ഗ്യാലറിയിൽ നിന്നു ചാടി വീണ് പുകയാക്രമണം നടത്തിയതിനെത്തുടർന്നാണു സമുച്ചയത്തിന്റെ സുരക്ഷ സിഐഎസ്എഫിനു കൈമാറിയത്.
നിലവിൽ സുരക്ഷ കൈകാര്യം ചെയ്യുന്ന ഏജൻസികളുമായി സഹകരിച്ചാകും പാർലമെന്റിൽ സിഐഎസ്എഫിന്റെ പ്രവർത്തനം. പാർലമെന്റ് സെക്യൂരിറ്റി സർവീസസ് (പിഎസ്എസ്), ഡൽഹി പൊലീസ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് എന്നിവ ചേർന്നാണു നിലവിൽ സുരക്ഷ ഉറപ്പാക്കുന്നത്. പാർലമെന്റിലെ സാഹചര്യങ്ങൾ പരിചയിക്കാനാണു സിഐഎസ്എഫിനെ നേരത്തേ തന്നെ ഇവിടേക്കു നിയോഗിച്ചത്.
വിമാനത്താവളങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷയാകും ഇനി പാർലമെന്റിന്. സന്ദർശകരെ പൂർണമായി ശരീരപരിശോധനയ്ക്കു വിധേയരാക്കും. ഇവരുടെ കൈവശമുള്ള ബാഗുകളടക്കം സ്കാൻ ചെയ്യും.
പുതിയതും പഴയതുമായ പാർലമെന്റ് മന്ദിരങ്ങൾ സിഐഎസ്ഫിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് അധികൃതർ. എക്സ്റേ മെഷീനുകൾ, കൈയിൽ പിടിച്ചുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സ്കാനർ തുടങ്ങിയവ പരിശോധനയ്ക്ക് ഉപയോഗിക്കും. പുകയാക്രമണത്തിന് ഉപയോഗിച്ച കാനിസ്റ്ററുകൾ ഷൂസിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഇനി ഷൂസും ജാക്കറ്റുകളും ബെൽറ്റും ട്രേയിൽ നിക്ഷേപിച്ച് എക്സ്റേ മെഷീനുകളിലൂടെ കടത്തിവിടേണ്ടിവരും.