ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിൽ. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാവുന്നത്.
ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം, ബാങ്കോക്കിൽ നിന്ന് ഒരു യാത്രക്കാരനെ കംഗാരു കുഞ്ഞുമായി അറസ്റ്റ് ചെയ്തിരുന്നു. കംഗാരുവിന്‍റെ കുഞ്ഞിനെ ഉൾപ്പെടെ 234 വന്യമൃഗങ്ങളെയാണ് അന്ന് ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു.
കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്, ഓന്ത്, ഉറുമ്പുകൾ, ആമകൾ, ചീങ്കണ്ണികൾ എന്നിവയെ കണ്ടെത്തി. ഇയാളുടെ ലഗേജിൽ നിന്നും കണ്ടെത്തിയ ചില മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയായിരുന്നു.