

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി
ന്യൂഡൽഹി: കേസ് പരിഗണിക്കവെ സുപ്രീം കോടതിയിൽ നടകീയ സംഭവങ്ങൾ. ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ലഖ്നൗ എസിപിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് ഹർജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കവെ 'മിസ്റ്റർ ജുഡീഷ്യൽ സെർവന്‍റ് ലഖനൗ എസിപിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു' എന്നാണ് ഹർജിക്കാരൻ പറഞ്ഞത്. ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍, ജസ്റ്റിസ് അലോക് അരാധേ എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹർജിക്കാരനെ ജസ്റ്റിസ് വിശ്വനാഥൻ ഉടൻ തന്നെ ചോദ്യം ചെയ്തു. 'നിങ്ങൾ ഞങ്ങളോട് ഉത്തരവിടുന്നോ' എന്നാണ് അദ്ദേഹം ചോദിച്ചത്. രേഖകളിൽ ഇതിനോടകം തന്നെ എല്ലാമുണ്ടെന്നാണ് ഹർജിക്കാരൻ ഇതിനു നൽകിയ നടപടി. പിന്നാലെ തന്നെ ഇയാൾ കൈയിലുണ്ടായിരുന്ന പേപ്പറുകളെല്ലാം വലിച്ചെറിയുകയും ചെയ്തു. ഇതോടെ സുരക്ഷാ ജീവനക്കാരെല്ലാം ഇയാളെ പുറത്തേക്ക് കൊണ്ടുപോയി.
എന്നാൽ കോടതി നടപടി തടസപ്പെടുത്തിയിട്ടും ഹർജിക്കാരനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കനോ പിഴ ഈടാക്കാമോ സുപ്രീം കോടതി ബെഞ്ച് തയാറായില്ല. "അദ്ദേഹം വളരെ അസ്വസ്ഥനാണ്, ഞങ്ങൾക്ക് അയാളോട് സഹതാപം മാത്രമേ ഉള്ളൂ' എന്നായിരുന്നു ജസ്റ്റിസ് വിശ്വനാഥനെ പ്രതികരണം.