PG Doctor rape murder in Kolkata
ലോക്കറ്റ് ചാറ്റർജി

ഡോക്‌ടറുടെ കൊലപാതകത്തെക്കുറിച്ച് 'വ്യാജ പ്രചരണം': ബിജെപി നേതാവിന് സമൻസ്

ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി, മുതിർന്ന ഡോക്‌ടർമാരായ കുനാൽ സർക്കാർ, സുബർണോ ഗോസ്വാമി എന്നിവർക്കാണ് കൊൽക്കത്ത പൊലീസ് സമൻസ് അയച്ചിരിക്കുന്നത്
Published on

കോൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനു കീഴിൽ കോൽക്കത്തയിൽ പ്രവർത്തിക്കുന്ന ആർജി കർ മെഡിക്കൽ കോളെജിൽ പിജി ഡോക്‌ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളും മുതിർന്ന ഡോക്‌ടർമാരും വ്യാജ പ്രചരണം നടത്തുന്നു എന്ന് ആരോപണം.

ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി, മുതിർന്ന ഡോക്‌ടർമാരായ കുനാൽ സർക്കാർ, സുബർണോ ഗോസ്വാമി എന്നിവർക്ക് ഈ കാരണം കാണിച്ച് കോൽക്കത്ത പോലീസ് സമൻസ് അയച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട പിജി ഡോക്‌ടറുടെ പേരും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു എന്നതാണ് ബിജെപി നേതാവിനെതിരായ ആരോപണം. ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലല്ല, സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നതിലാണ് പൊലീസിനു കൂടുതൽ താത്പര്യമെന്ന് ലോക്കറ്റ് ചാറ്റർജിയുടെ പ്രതികരണം.

ഡോ. ഗോസ്വാമിക്കെതിരായ ആരോപണം പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെക്കുറിച്ച് വ്യാജ പ്രചരണം നടത്തി എന്നതാണ്. കൂട്ട ബലാത്സംഗവും ലൈംഗിക വൈകൃതവും അടക്കമുള്ളവയ്ക്ക് മുപ്പത്തൊന്നുകാരി ഇരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളതായി വിവിധ അഭിമുഖങ്ങളിലും കുറിപ്പുകളിലും ഡോ. ഗോസ്വാമി പറഞ്ഞിരുന്നു.

എന്നാൽ, അദ്ദേഹം പോസ്റ്റ് മോർട്ടം റിപ്പോർട്ട് കണ്ടിട്ടുപോലുമില്ലെന്നും, ഈ പറഞ്ഞ കാര്യങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ലെന്നുമാണ് പൊലീസിന്‍റെ അവകാശവാദം.

തനിക്കു സമൻസ് അയച്ചത് എന്തിനാണെന്നു പോലുമറിയില്ലെന്ന് ഡോ. കുനാൽ സർക്കാർ പ്രതികരിച്ചു. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ താൻ നടത്തിയ ചില പ്രതികരണങ്ങൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതായി അറിയാമെന്നും അദ്ദേഹം സമ്മതിച്ചു.

logo
Metro Vaartha
www.metrovaartha.com