റായ്ബറേലി: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന് "ബാബറി പൂട്ടിടു'മെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പച്ചനുണയെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്‌ര. കോടതി വിധി അംഗീകരിക്കുമെന്നു കോൺഗ്രസ് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ജമ്മു കശ്മീരിൽ 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുന്നതും രാമക്ഷേത്രത്തിന് ബാബറി പൂട്ടിടാതിരിക്കാനും കോൺഗ്രസിനെ തടയണമെന്നും എൻഡിഎയ്ക്ക് 400 സീറ്റുകൾ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പു റാലികളിൽ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
അദാനിക്കും അംബാനിക്കുമെതിരായ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉപേക്ഷിച്ചെന്ന മോദിയുടെ പരിഹാസവും പ്രിയങ്ക തള്ളി. രാഹുൽ ഇപ്പോഴും എല്ലാ ദിവസവും ഇവർക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
പ്രധാനമന്ത്രി കോൺഗ്രസ് പ്രകടന പത്രിക വായിച്ചുനോക്കണം. യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് മിണ്ടുന്നില്ലെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം പരാമർശിച്ച പ്രിയങ്ക തങ്ങളാണ് ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നതെന്നും ബിജെപി ഒളിച്ചോടുകയാണെന്നും അവകാശപ്പെട്ടു. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിച്ചുവെന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളുടെ ധർമം ജീവിത പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.