

എംഎൽഎ ഹുമയൂൺ കബീർ
ന്യൂഡൽഹി: ബാബ്റി മസ്ജിദിന്‍റെ പതിപ്പ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച എംഎൽഎയ തൃണമൂൽ കോൺഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്തു. ബംഗാളിലെ മൂർഷിദാബാദിൽ നിന്നുള്ള എംഎൽഎ ഹുമയൂൺ കബീർ എന്ന എംഎൽഎയാണ് സസ്പെൻഷനിലായത്. പാർട്ടി മതേതരത്വത്തിൽ വിശ്വസിക്കുന്നുവെന്നും പാർട്ടി തീരുമാനം പ്രകാരം ഹുമയൂണിനെ സസ്പെൻഡ് ചെയ്യുന്നുവെന്നും കോൽക്കത്ത മേയർ ഫിർഹാദ് ഹക്കീം വ്യക്തമാക്കി. ഹുമയൂണിന് ഇതിനു മുൻപും പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാളിൽ മതപരമായ സംഘർഷം ഉണ്ടാക്കുന്നതിനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. പുതിയ പള്ളി നിർമിക്കാനായി ഡിസംബർ 6 തെരഞ്ഞെടുത്തതും, അതിനു ബാബ്റി മസ്ജിദ് എന്നു പേരു നൽകുന്നതും എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും തൃണമൂൽ പറയുന്നു.
ബാബ്റി മസ്ജിദ് തകർത്ത ഡിസംബർ ആറിന് ബേൽദാങ്കയിൽ ബാബ്റി മോസ്കിന് തറക്കല്ലിടുമെന്നായിരുന്നു ഹുമയൂണിന്‍റെ പ്രഖ്യാപനം. പാർട്ടി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് രാജി വയ്ക്കാനാണ് ഹുമയൂണിന്‍റെ നീക്കം. പിന്നീട് പുതിയ പാർട്ടി രൂപീകരിച്ച് ബാബ്റി മസ്ജിദിന്‍റെ നിർമാണവുമായി മുന്നോട്ടു പോകും.