

അപൂർവങ്ങളിൽ അപൂർവം, മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 65 കാരന് വധശിക്ഷ
പുനെ: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് മഹാരാഷ്ട്ര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് നിരീക്ഷിച്ചാണ് ജഡ്ജി എസ്.ആർ. ശാലുൻഖെയുടെ വിധി.
മഹാരാഷ്ട്രയിലെ നസ്രപുരിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അവധിക്കാലത്ത് മുത്തശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. മധുരപലഹാരം തരാമെന്നും പശുക്കുട്ടിയെ കാണിച്ചുകൊടുക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്.
കുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന് വ്യക്തമായതായും കോടതി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 55 സാക്ഷികളെ വിസ്തരിച്ചു. നേരത്തെ 62കാരിയെയും 17കാരിയെയും ഒരു മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസും ഭീംറാവു കാംബ്ലിയുടെ പേരിലുണ്ട്.