

അമൃത്‌സർ: അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടു കടത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിനെ തോജോവധം ചെയ്യാനായി കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ധാരാളമുണ്ടായി്ടടും അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം അമൃത്‌സറിൽ ഇറങ്ങിയത് പഞ്ചാബിനെ മോശമാക്കാൻ വേണ്ടിയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..
യുഎസ് തിരിച്ചയച്ച 119 അനധികൃത കുടിയേറ്റക്കാരിൽ 67 പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. കുടിയേറ്റക്കാരുമായി എത്തിയ വിമാനം ഇറങ്ങിയതും അമൃത്‌സറിലാണ്. ബിജെപി കേന്ദ്ര സർക്കാർ പഞ്ചാബിന്‍റെ പേര് മോശമാക്കാനാണ് ശ്രമിക്കുന്നത്.
അവരെന്നും അതു തന്നെയാണ് ശ്രമിച്ചിരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര സർക്കാർ നിരന്തരമായി പഞ്ചാബിനോട് അന്യായം പ്രവർത്തിക്കുകയാണെന്ന് പഞ്ചാബ് ധനകാര്യമന്ത്രി ഹർപൽ സിങ് ചീമയും ആരോപിച്ചു. ഒടുവിലെത്തിയ വിമാനത്തിൽ വെറും 25 പഞ്ചാബികളാണ് ഉണ്ടായത്.
ബാക്കിയെല്ലാം ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമുള്ളവരായിരുന്നു. ഗുജറാത്ത് മോഡൽ തകർന്നുവെന്ന് ഉറപ്പായപ്പോൾ ബിജെപി പഞ്ചാബിനെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.