

ഭക്ഷണത്തിന്‍റെ വിലയ്ക്കൊപ്പം സർവീസ് ചാർജും ഈടാക്കിയ 41 ഹോട്ടലുകൾക്ക് പിഴ
ന്യൂഡൽഹി: അനധികതമായി സർവീസ് ചാർജ് ഈടാക്കിയ 41 ഹോട്ടലുകൾക്ക് പിഴ വിധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. 50,000 രൂപ പിഴയടക്കുന്നതിനൊപ്പം ഉപഭോക്താവിൽ നിന്ന് ഈടാക്കിയ സർവീസ് ചാർജ് തിരിച്ചു നൽകണമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിങ് സോഫ്റ്റ് വെയറിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ ഹെൽപ് ലൈനിൽ ലഭിച്ച പരാതികൾ പ്രകാരമാണ് നടപടി. 2019ലെ ഉപഭോക്തൃനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭക്ഷണത്തിന്‍റെ വിലയ്ക്കൊപ്പം സർവീസ് ചാർജ് ഈടാക്കാൻ പാടുള്ളതല്ല. അതിന് ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും മറ്റു പേരിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ജിഎസ്ടി മാത്രമേ ഭക്ഷണ ബില്ലിൽ അധികമായി ഉൾപ്പെടുത്താവൂ. ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിൽ സർവീസ് ചാർജ് ഈടാക്കാവുന്നതുമാണ്. ഭക്ഷണ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയതായി കണ്ടാൽ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ നമ്പറായ 1915ൽ പരാതിപ്പെടാം.