

രാഹുൽ ഗാന്ധി
file image
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസും ചതിയന്മാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇവർ എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാജ്യത്തിന്‍റെ താത്പര്യങ്ങൾ ചില വ്യവസായികൾക്ക് അടിയറവ് വയ്ക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
റായ്ബറേലിയിൽ വീര പാസിയുടെ സ്മരണാർഥം സംഘടിപ്പിച്ച ബഹുജൻ സ്വാഭിമാൻ സഭയിലാണു ലോക്സഭാ പ്രതിപക്ഷ നേതാവിന്‍റെ കടുത്ത പരാമർശങ്ങൾ. മോദിയെക്കുറിച്ചും അമിത് ഷായെക്കുറിച്ചും സംസാരിക്കാൻ ആർഎസ്എസുകാർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ ചെറുക്കണം. അവർ എംജിഎൻആർജിയെ ദുർബലപ്പെടുത്തിയും ജാതി സെൻസസ് നടത്താതെയും ചില വ്യവസായികൾക്ക് കൂട്ടുനിന്നും രാജ്യത്തെയും ഭരണഘടനയെയും തകർക്കുകയാണ്.
വരാനിരിക്കുന്നത് സാമ്പത്തിക കൊടുങ്കാറ്റാണ്. വിലക്കയറ്റം വർധിക്കും. പെട്രോളിനും ഡീസലിനും ഗ്യാസിനും ഭക്ഷ്യധാന്യങ്ങൾക്കുമെല്ലാം വില കുതിച്ചുയരും. പശ്ചിമേഷ്യൻ യുദ്ധം ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടാക്കിയ തടസങ്ങൾ വലിയ സാമ്പത്തികാഘാതത്തിന് ഇടയാക്കും. വളത്തിനും മണ്ണെണ്ണയ്ക്കും വരെ വില വർധിക്കും. എന്നാലിത് അംബാനിയെയും അദാനിയെയും ബാധിക്കില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ധന ദൗർലഭ്യമില്ലെന്നാണു സർക്കാർ പറഞ്ഞത്. എന്നാൽ, ഇപ്പോൾ വില ഉയർത്തി. അംബാനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങി മറ്റു രാജ്യങ്ങൾക്കു വിൽക്കുന്നു. ലാഭം മോദിക്ക് കൊടുക്കുകയാണെന്നും രാഹുൽ. രാഷ്‌ട്രീയമായി അപക്വവും ബുദ്ധിശൂന്യവുമാണ് രാഹുലിന്‍റെ പ്രസ്താവനയെന്നു ബിജെപി പ്രതികരിച്ചു.