

ന്യൂഡൽഹി: സംശയാസ്പദമായ തെരഞ്ഞെടുപ്പുകളിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യവുമായി ഇലക്ഷൻ കമ്മിഷനെ വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം സംശയം ഉന്നയിച്ച ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. രാഹുലിന്‍റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇലക്ഷൻ കമ്മിഷനും ബിജെപിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലെഴുതിയ ലേഖനത്തിൽ രാഹുല്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിലും പോളിങ് ശതമാനത്തിലുമെല്ലാം അട്ടിമറിയുണ്ടായെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. വോട്ടര്‍പട്ടിക, പോളിങ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കി സംശയം ദൂരീകരിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിങ് ശതമാനത്തിലുണ്ടായ കുതിപ്പ് സംശയാസ്പദമാണെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം, ബിഹാറിലും തോല്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ടതിന്‍റെ വേവലാതിയാണെന്ന് രാഹുലിനെന്ന് ബിജെപി പരിഹസിച്ചു. ജനവിധിയെ രാഹുല്‍ അപമാനിക്കുകയാണെന്നും ബിജെപി തിരിച്ചടിച്ചു.തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരന്തരം അവഗണിച്ചതുകൊണ്ടാണ് രാഹുലിന് കടുത്ത നിലപാട് സ്വീകരിക്കേണ്ടിവന്നതെന്ന് എന്‍സിപി പ്രതികരിച്ചു. അതേസമയം, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.