

ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധം അതിശക്തമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നെന്നും എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. തന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെയാണ് എക്സ് പോസ്റ്റിലൂടെ കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ തടസമുണ്ടാക്കാൻ വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണ്. ചർച്ചയ്ക്കുള്ള എല്ലാ മാർഗങ്ങളും തുറന്നിട്ടും സംഘർഷം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളുകളെ അവഗണിച്ചും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയുമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം നടത്തിയതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വാർത്തകളിൽ ഇടംപിടിക്കാനാണ് വിദ്യാർഥികളുടെ ശ്രമം. പരിഹാരം കാണുക എന്നതല്ല അവരുടെ ഉദ്ദേശം. നീറ്റ് വിഷയം ചർച്ച ചെയ്യാനും യുവാക്കളുടെ എല്ലാ ന്യായമായ ആശങ്കകളും പരിഹരിക്കാൻ സർക്കാർ പൂർണമായും തയ്യാറാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.