

ധ്രുവ് റാഠി
ന്യൂഡൽഹി: ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടെ വിവാദ വിഡിയോ നീക്കുന്നതുമായി ബന്ധപ്പെട്ട അപ്പീലിൽ 15 ദിവസത്തിനകം തീരുമാനം അറിയിക്കാൻ ഗ്രീവൻസ് അപ്പല്ലേറ്റ് കമ്മിറ്റിയോട് (ജിഎസി)യോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ അതിനെ ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലാണ് ജിഎസി. പരാതികളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട അപ്പീലുകളാണ് ജിഎസി പരിഗണിക്കുന്നത്. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ പരാതികളിൽ പ്രതികരിക്കാതിരിക്കുകയോ അപേക്ഷ തള്ളുകയോ ചെയ്യുന്ന സാഹചര്യത്തിൽ ജിഎസിയെ സമീപിക്കാം.
ഹൈന്ദവ ദൈവങ്ങളായ ശ്രീരാമൻ , സീത, ശ്രീകൃഷ്ണൻ എന്നിവർ ഇറച്ചി കഴിച്ചിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നുമുള്ള ധ്രുവിന്‍റെ പരാമർശമാണ് വിവാദമായി മാറിയിരിക്കുന്നത്. ഹിന്ദുക്കൾക്ക് ബീഫ് കഴിക്കാമോ കേരള സ്റ്റോറി എക്സ്പോസ്ഡ് 2 എന്ന പേരുള്ള യൂട്യൂബ് വിഡിയോയിലാണ് ധ്രുവ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. യൂട്യൂബിൽ 32.4 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഇൻഫ്ലുവൻസറാണ് ധ്രുവ്.
വിഡിയോയിവലെ ഉള്ളടക്കം ദോഷകരവും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്നും ഗൂഗിൾ ഒന്നുകിൽ ആ വിഡിയോ നീക്കം ചെയ്യാമെന്ന് കോടതിയെ അറിയിക്കുക അല്ലെങ്കിൽ കോടതിക്ക് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശങ്ങൾ പ്രകാരം മുന്നോട്ടു പോകാമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ പ്രതികരണം ഹൈക്കോടതിയിൽ സമർപ്പിച്ചതായി യൂട്യൂബ് വ്യക്തമാക്കി.