ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെക്കുറിച്ചു വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു. മാര്‍ച്ച് ഒന്നിനാണു ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. 10 പേർക്കു പരുക്കേറ്റിരുന്നു.
തൊപ്പിയും മാസ്‌കും ധരിച്ച് 11.30ന് കഫേയില്‍ എത്തിയ വ്യക്തിയാണ് ഐഇഡി അടങ്ങിയ ബാഗ് കഫേയില്‍ കൊണ്ട് വച്ചത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ നാല് പേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.