

ഫൂൽ സിങ് ബാരയ്യ
ഭോപ്പാൽ: ബലാത്സംഗത്തെ ന്യായീകരിച്ചു കൊണ്ടുള്ള മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയും പരാമർശം വിവാദമാകുന്നു. ബാന്ധറിൽ നിന്നുള്ള ഫൂൽ സിങ് ബാരയ്യയാണ് ഒരു അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിൽ കൂടുതലും ബലാത്സംഗം ചെയ്യപ്പെടുന്നവരാരാണ്? പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലും ഒബിസിയിലും പെട്ട സ്ത്രീകളാണ്. ഒരു പുരുഷൻ അയാളുടെ മാനസിക നില ഏതു തന്നെയാണെങ്കിലും വഴിയിലൂടെ നടക്കുന്നതിനിടെ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാൽ അയാളുടെ മനസു വ്യതിചലിക്കുകയും ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും.
എസ് സി, എസ് ടി ഒബിസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾ സുന്ദരികളല്ല, എന്നിട്ടും അവർ ബലാത്സംഗം ചെയ്യപ്പെടുന്നതിന്‍റെ കാരണം വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് പ്രകാരമാണെന്നും എംഎൽഎ പറയുന്നു. രുദ്രയാമാൽ തന്ത്ര എന്ന ഗ്രന്ഥത്തെയാണ് എംഎൽഎ ഈ വാദത്തിനായി കൂട്ടു പിടിക്കുന്നത്. ഈ ജാതിയിൽ പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ തീർഥാടന പുണ്യം ലഭിക്കുമെന്ന് ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. അപ്പോൾ തീർഥാടനം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതിനു ബദലായി വീട്ടിൽ വച്ചു തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, പുണ്യം ലഭിക്കും... അതിനാൽ അവൻ അവളെ വെളിച്ചത്തോ ഇരുട്ടത്തോ വച്ച് ബലാത്സംഗം ചെയ്യും. സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ സാധിക്കില്ല. നാലു മാസം പ്രായമുള്ള കുഞ്ഞുങ്ങളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നത്. അവൻ അത് ചെയ്യുന്നത് തീർഥാടന പുണ്യത്തിനായാണ് എന്നും എംഎൽഎ പറയുന്നു.
മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് ജിതു പട്‌വാരി എംഎൽഎയുടെ പരാമർശങ്ങളെ അപ്പാടെ തള്ളിയിട്ടുണ്ട്. ഒരു തരത്തിലും ഒരു ബലാത്സംഗവും ന്യായീകരിക്കാൻ സാധിക്കില്ലെന്നും ബലാത്സംഗം ചെയ്യുന്നവർ കുറ്റവാളികളാണെന്നും അതിനെ മതവും ജാതിയുമായി കൂട്ടിക്കെട്ടാൻ സാധിക്കില്ലെന്നും പട്‌വാരി പറയുന്നു. എംഎൽഎയ്ക്ക വന്ന നാക്കുപിഴയല്ലെന്നും ഉള്ളിലുള്ളത് പുറത്തു വന്നതാണെന്നും സൗന്ദര്യത്തിന്‍റെ അളവു കോൽ വെച്ച് സ്ത്രീകളെ അളയ്ക്കാൻ ശ്രമിച്ചത് കുറ്റകരമാണെന്നും ബിജെപി മീഡിയ ഇൻ ചാർജ് അനീഷ് അഗർവാൾ ആരോപിച്ചു.