
AI Image
റാഞ്ചി: അഴിമതി മറച്ചുവയ്ക്കാൻ എലിയെ പഴിച്ച് ഝാർഖണ്ഡിലെ മദ്യവ്യാപാരികൾ. ധൻബാദിലെ ബലിയപുർ, പ്രധാൻ ഖുന്ത മേഖലകളിലെ മദ്യവിൽപ്പന ശാലകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 802 കുപ്പി ഇന്ത്യൻ നിർമിത വിദേശ നിർമിത മദ്യത്തിന്‍റെ കുറവു കണ്ടെത്തിയപ്പോഴായിരുന്നു വ്യാപാരികളുടെ വിചിത്രമായ വിശദീകരണം. ഇതിൽ തൃപ്തരാകാത്ത അധികൃതർ വിരട്ടിയപ്പോൾ നഷ്ടമായവയുടെ പണമടയ്ക്കാമെന്നായി വ്യാപാരികൾ.
ഝാർഖണ്ഡിൽ സെപ്റ്റംബർ ഒന്നിനു പുതിയ മദ്യനയം നടപ്പാക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് കള്ളക്കളി പുറത്തായത്. 802 കുപ്പികളുടെ കുറവ് കണ്ടെത്തിയ അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ രാംലീല രാവണിയുടെ ചോദ്യത്തിന് " അടപ്പ് കടിച്ചുമുറിച്ച് എലികൾ മദ്യം കുടിച്ചു' എന്നായിരുന്നു മറുപടി. ഒടുവിൽ നഷ്ടമായ പണമടയ്ക്കാമെന്നു പറഞ്ഞ വ്യാപാരികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് രാംലീല രാവണി പറഞ്ഞു.
ധൻബാദിൽ ഇതാദ്യമല്ല അഴിമതിക്ക് എലികളെ മറയാക്കുന്നത്. നേരത്തേ പൊലീസ് പിടിച്ചെടുത്ത 10 കിലോഗ്രാം ഭാംഗും ഒമ്പതു കിലോഗ്രാം കഞ്ചാവും എലികൾ തിന്നുവെന്ന വാദമുയർത്തിയിരുന്നു. വിഷയം കോടതിയിലെത്തിയതോടെ അധികൃതർ കുരുക്കിലായി.