
ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല
അമൃത്‌സർ: പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലേക്ക് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സാഹചര്യത്തിൽ രണ്ടാഴ്ചയായി നിർത്തി വച്ചിരുന്ന ചടങ്ങ് ചൊവ്വാഴ്ച പുനരാരംഭിക്കും.
വൈകിട്ട് 6 മണി മുതലാണ് ചടങ്ങ് ആരംഭിക്കുക. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.
എന്നാൽ ചടങ്ങിന്‍റെ ഭാഗമായി ഇനി മുതൽ ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തി രക്ഷാ സേനാ അംഗങ്ങൾക്ക് കൈ കൊടുക്കില്ല. ദേശീയ പതാക താഴ്ത്തുന്ന സമയത്ത് അതിർത്തികവാടം തുറക്കുകയുമില്ല.