ന്യൂഡൽഹി: ഇന്ത്യയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് ശ്രമിക്കുന്നുവെന്ന് റഷ്യ. ഇന്ത്യയിലെ ആഭ്യന്തര രാഷ്‌ട്രീയം അസന്തുലിതമാക്കാനാണു യുഎസ് ശ്രമം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താനുള്ള താത്പര്യത്തിന്‍റെ ഭാഗമാണിതെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് സ്റ്റേറ്റ് കമ്മിഷൻ റിപ്പോർട്ടിൽ (യുഎസ്‌സിഐആർഎഫ്) ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന തരത്തിൽ വിമർശനങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു റഷ്യയുടെ പ്രസ്താവന. യുഎസ് റിപ്പോർട്ട് തള്ളിയ ഇന്ത്യ ഈ നടപടിയെ ശക്തമായി അപലപിച്ചിരുന്നു.
ഇന്ത്യൻ ദേശീയതയെയും ചരിത്രത്തെയും കുറിച്ച് യുഎസിന് ധാരണയില്ലെന്ന് യുഎസ് സ്റ്റേറ്റ് കമ്മിഷൻ റിപ്പോർട്ടിനെ പരാമർശിച്ച് മരിയ സഖറോവ പറഞ്ഞു. തെരഞ്ഞെടുപ്പ സങ്കീർണമാക്കാനാണ് അവരുടെ ശ്രമം. മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് യുഎസ് തുടരുകയാണ്. ഇത് ഇന്ത്യയോടുള്ള അനാദരവാണെന്നും റഷ്യ.
ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചെന്ന് ആരോപിക്കുന്ന യുഎസിന്‍റെ പക്കൽ തെളിവില്ലെന്നും മരിയ സഖറോവ. ഒരു തെളിവും കൈമാറാൻ യുഎസിന് കഴിഞ്ഞിട്ടില്ല. ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആരോപണം അംഗീകരിക്കാനാവില്ലെന്നും സഖറോവ.