

സഞ്ജയ് റാവത്ത്, നരേന്ദ്ര മോദി, അമിത് ഷാ
ന‍്യൂഡൽഹി: ഇന്ത‍്യയുടെ ദേശീയ ഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരേ രംഗത്തെത്തി ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ടെലിപ്രോംപ്റ്ററിന്‍റെ സഹായമില്ലാതെ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഇരുവരെയും എംപി വെല്ലുവിളിച്ചു.
ടെലിപ്രോംപ്റ്ററില്ലാതെ ആദ‍്യം മോദി ജി മുന്നോട്ട് വന്ന് വന്ദേമാതരം പൂർണമായി ആലപിക്കട്ടെ. മോദിജിയും അമിത് ഷായും ജിതിൻ റാം മാഞ്ചിയും വന്ദേമാതരം ആലപിക്കട്ടെ. എല്ലാവരും മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് വരൂ. അവിടെ ഞങ്ങൾ നിങ്ങൾക്ക് വേദിയൊരുക്കാം. പക്ഷേ അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല. സഞ്ജയ് റാവത്ത് പറഞ്ഞു.
വന്ദേമാതരത്തിന്‍റെ ആദ‍്യ രണ്ടു ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സഞ്ജ് റാവത്ത് വന്ദേമാതരം മുഴുവൻ ആലപിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ചിരിക്കുന്നത്.