

അയോധ്യ ക്ഷേത്ര കൊള്ള: ഉത്തർപ്രദേശ് സർക്കാരിനും ട്രസ്റ്റിനും സുപ്രീം കോടതി നോട്ടീസ്
ലഖ്നൗ: അയോധ‍്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് സർക്കാരിനും ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിൽ നിന്നും അന്വേഷണ പുരോഗതി റിപ്പോർട്ടും തേടിയിട്ടുണ്ട്. ജൂലൈ 20ന് കോടതി അടുത്ത വാദം കേൾക്കും.
ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ച് മൂന്ന് വ‍്യത‍്യസ്ത ഹർജികളാണ് പരിഗണിച്ചത്. അന്വേഷണം സിബിഐയ്ക്ക് കൈമാറണം, പുതിയ എസ്ഐടി രൂപീകരിക്കണം, ക്ഷേത്ര സംഭാവനകളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കണം എന്നീ ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹർജികൾ.
അതേസമയം, കേസിൽ അയോധ‍്യ പൊലീസ് അറസ്റ്റ് ചെയ്ത 8 പ്രതികളെയും വിഡിയോ കോൺഫറൻലസിലൂടെ കോടതിയിൽ ഹാജരാക്കും. ജൂലൈ 13ന് പ്രതികളുടെ റിമാൻഡ് കാലാവധി അവസാനിക്കും. മുൻ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത സഹായിയായ ടിന്നു എന്ന രാംശങ്കർ യാദവ്, സംഭാവനയായി ലഭിച്ച പണം എണ്ണുന്നതിന്‍റെ ചുമതലയിലുണ്ടായിരുന്ന സുഭാഷ് ശ്രീവാസ്തവ എന്നിവരെ 7 ദിവസത്തേക്ക് റിമാൻഡിൽ വിടണമെന്ന് പൊലീസ് ആവശ‍്യപ്പെട്ടേക്കും. നേരത്തെ പ്രതികളായ അവിനാഷ്, അനുകൽപ്, ലവ്കുഷ്, കരുണേഷ് എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ഫൈസാബാദ് ജയിലിലാണ് പ്രതികളുള്ളത്.