'ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്'; 20കാരിയുടെ ഗർഭഛിദ്ര ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷയ്ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കേയാണ് ഗർഭിണിയായത്.
'ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്'; 
20കാരിയുടെ ഗർഭഛിദ്ര ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭഛിദ്രത്തിന് അനുമതി തേടിക്കൊണ്ട് അവിവാഹിതയായ 20കാരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് ബി. ആർ. ഗവായുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി മേയ് 3ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

ജസ്റ്റിസ്മാരായ എസ് വി എൻ ഭട്ടി, സന്ദീപ് മെഹ്ത എന്നിവരും ബെഞ്ചിൽ ഉണ്ടായിരുന്നു. ഗർഭിണിയായ പെൺകുട്ടിക്കു വേണ്ടിയാണ് ഗർഭഛിദ്രം ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകൻ വാദിച്ചു. പെൺകുട്ടി കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അവൾക്കു പുറത്തേക്കു വരാൻ പോലും കഴിയുന്നില്ല. നീറ്റ് പരീക്ഷയ്ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കേയാണ് ഗർഭിണിയായത്. ഈ അവസ്ഥയിൽ സമൂഹത്തിനെ അഭിമുഖീകരിക്കാൻ പെൺകുട്ടിക്കു കഴിയുന്നില്ല.

പെൺകുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഗർഭഛിദ്രം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഡൽഹി ഹൈക്കോടതി പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ എയിംസിനോട് ആവശ്യപ്പെട്ടിരുന്നു. ബോർഡിന്‍റെ പരിശോധനാ റിപ്പോർട്ട് പ്രകാരം ഗർഭസ്ഥശിശു അമ്മയ്ക്ക് യാതൊരു വിധത്തിലും ദോഷം ചെയ്യില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുന്നത് ധാർമികവും നിയപരമായും അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഗർഭസ്ഥശിശുവിന് പ്രശ്നങ്ങൾ ഉണ്ടെങ്കിലോ ഗർഭിണിയായ സ്ത്രീക്ക് ഗർഭം മൂലം ശാരീരിക പ്രശ്നമുണ്ടെങ്കിലോ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.