

താത്ക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന് സുപ്രീം കോടതി
സുപ്രീം കോടതി - file image
ന്യൂഡൽഹി: പെൻഷൻ എന്നത് തൊഴിലുടമകളുടെ ഔദാര്യമല്ല, മറിച്ച് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി. സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.
ഭർത്താവിന്‍റെ പെൻഷനായി ബിഹാറിൽ നിന്നുള്ള യുവതി നൽകി ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മസീഹ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്. 30 വർഷത്തോളം പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിൽ കാഷ്വൽ വർക്കറായി ജോലി ചെയ്തിരുന്ന ആളാണ് ഹർജിക്കാരിയുടെ ഭർത്താവ്. എന്നാൽ ഈ ജോലി സ്ഥിരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുകയായിരുന്നു. കേന്ദ്ര അഡിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, പട്ന ഹൈക്കോടതി എന്നിവിടങ്ങളിൽ ഹർജി നൽകിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.
പെൻഷൻ നൽകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര വാദം സുപ്രീം കോടതി തള്ളി. ഒരേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരേ ആനുകൂല്യം നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.