

"റോഡിൽ വാഹനങ്ങളെക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി
ന്യൂഡൽഹി: നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അഞ്ചു വയസുകാരനായ മകനൊപ്പം സ്കൂളിലേക്ക് നടന്നുപോയ പിതാവിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച കേസ് പരിഗണക്കവെയാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അപകടം നടന്ന സ്ഥലത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കോടതി വ്യക്തമാക്കി.
വാഹനങ്ങളെക്കാൾ കൂടുതൽ മുൻഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കായിരിക്കണമെന്നും ഇതിനായി നടപ്പാതകൾ നിർമിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പൽ കോർപ്പറേഷനുകളും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി നിർദേശിച്ചു. കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്കെതിരേ പൗരന്മാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. "വാഹനങ്ങളെക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്, സുരക്ഷയൊരുക്കേണ്ടത് അധികാരികൾ"; സുപ്രീം കോടതി