

ഉധംപുരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം
file image
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു ഭീകരന് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മജാൽത്ത മേഖലയിലെ സോവം എന്ന ഗ്രാമത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയക്കിടെയാണ് ഭീകരർ വെടിയുതിർത്തത്.
സൈന്യവും സിആർപിഎഫും പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്നാണ് പരിശോധന നടത്തിയിരുന്നത്. നിലവിൽ ഗ്രാമം സുരക്ഷാ സൈനികർ വളഞ്ഞിരിക്കുകയാണ്. ഭീകരരെ കീഴടക്കുന്നതിനായി കൂടുതൽ സൈനികരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. ഒരു ഭീകരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും സൂചന. തിങ്കളാഴ്ച രാത്രിയായതോടെ തെരച്ചിൽ താത്കാലികമായി നിർത്തി വച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെ പരിശോധന പുനരാരംഭിച്ചപ്പോഴാണ് പൊലീസ് കോൺസ്റ്റബിളിനു വെടിയേറ്റത്.