
നിത്യാനന്ദ
ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേയാണ് നിത്യാനന്ദയും തെന്നിന്ത്യൻ താരവുമൊരുമിച്ചുള്ള അശ്ലീല വീഡിയോകൾ പുറത്തു വന്നത്. നിരവധി ലൈംഗികാതിക്രക്കേസുകൾ പുറത്തു വന്നതോടെ നാടു വിട്ട് ഒളിവിലായിരുന്നു താമസം.നിത്യാനന്ദയുടെ അനുയായിയും അനന്തരവനുമായ സുന്ദരേശ്വരനാണ് നിത്യാനന്ദ ജീവത്യാഗം ചെയ്തതായി വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനു മുൻപും നിത്യാനന്ദ മരണപ്പെട്ടുവെന്ന് അഭ്യൂഹം പ്രചരിച്ചിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയായ നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. നിരവധി പേർ അനുയായികളായി എത്തിയതോടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശ്രമങ്ങളും സ്ഥാപിച്ചു. 2010ലാണ് പ്രശസ്തിക്ക് കളങ്കമേൽപ്പിച്ചു കൊണ്ട് നടി രഞ്ജിതയ്ക്കൊപ്പമുള്ള വിഡിയോ പുറത്തു വന്നത്. ഇതിനു പുറമേ നിരവധി ബലാത്സംഗ പരാതികളും പുറത്തു വന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയർന്നതോടെ 2019ലാണ് നിത്യാനന്ദ രാജ്യം വിട്ടത്.
ഇക്വഡോറിനു സമീപം ഒരു ദ്വീപ് വാങ്ങി കൈലാസം എന്ന പേരിൽ ഒരു രാജ്യമായി പ്രഖ്യാപിച്ചു ജീവിച്ചു വരുകയായിരുന്നു. ഇവിടെ പാസ്പോർട്ടും കറൻസിയും വരെ ഉണ്ടാക്കിയിരുന്നു. ലോകത്തിലെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമെന്നാണ് ദ്വീപിനെ നിത്യാനന്ദ വിശേഷിപ്പിച്ചിരുന്നത്. ആയിരം കോടിയിൽ അധികം വരുന്ന സ്വത്താണ് നിത്യാനന്ദയുടെ പേരിലുള്ളത്. നിത്യാനന്ദയുടെ ശിഷ്യയായ രഞ്ജിത സ്വത്തിൽ അവകാശവാദമുന്നയിക്കുമോ എന്നും അഭ്യൂഹമുയരുന്നുണ്ട്.