കോല്‍ക്കത്ത: ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ സന്ദേശ്ഖാലിയില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പൊലീസ് സിബിഐക്കു കൈമാറി. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദേശിച്ച് പശ്ചിമ ബംഗാൾ പൊലീസിന്‍റെ സിഐഡി വിഭാഗത്തി കോടതിയലക്ഷ്യ നോട്ടീസ് അയച്ചതോടെയാണു നിലപാട് മാറ്റം.
ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കുള്ളിൽ ഇയാളെ കൈമാറാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും പശ്ചിമ ബംഗാൾ പൊലീസ് അനുസരിച്ചില്ല. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്‍റെ വാദം. ഉത്തരവ് നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണു നോട്ടീസ് അയച്ചത്.
റേഷന്‍ അഴിമതി അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ഒളിവിൽപ്പോയ ഷാജഹാൻ ഷെയ്ഖിനെ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഫെബ്രുവരി 29 ന് അറസ്റ്റ് ചെയ്തത്. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിലും ആരോപണം നേരിടുകയാണ് ഇയാൾ.