
ന്യൂഡൽഹി: പോളിങ് സ്റ്റേഷനുകളിലെ വിഡിയോ ഫൂട്ടേജുകൾ പുറത്തു വിടുന്നത് വോട്ടർമാരുടെ സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മിഷൻ. പോളിങ് സ്റ്റേഷനുകളിലെ സിസിടിവി വിഡിയോ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം നൽകിയിരിക്കുന്നത്.
വിഡിയോ പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്നവർ പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണെന്ന് ഭാവിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അതിന്‍റെ വിപരീതമാണ് നടക്കുകയെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അധികൃതർ വ്യക്തമാക്കി. വോട്ടർമാരുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും തീർത്തും കടകവിരുദ്ധമായ ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള ഫൂട്ടേജുകൾ പുറത്തു വിട്ടാൽ വ്യക്തികൾക്കോ സംഘടനകൾക്കോ വോട്ട് ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്ത വോട്ടറെ കൃത്യമായി മനസിലാക്കാൻ സാധിക്കും. ഇതു പിന്നീട് സമ്മർദം, വിവേചനം തുടങ്ങിയവയിലേക്ക് നയിക്കും. ഉദാഹരണത്തിന് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു ബൂത്തിൽ നിന്ന് വളരെ കുറച്ച് വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിൽ സിസിടിവി ഫൂട്ടേജുകൾ കൂടി ലഭിക്കുമ്പോൾ ആരൊക്കെയാണ് തങ്ങൾക്ക് വോട്ടു ചെയ്തതെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇതു പിന്നീട് പ്രശ്നങ്ങൾക്ക് വഴി വക്കും.
നിലവിൽ തെരഞ്ഞെടുപ്പു നടപടികളുടെ സിസിടിവി വിഡിയോ ദൃശ്യങ്ങൾ ശേഖരിക്കുന്നത് കമ്മിഷന്‍റെ ആഭ്യന്തര ആവശ്യങ്ങൾക്കായി മാത്രമാണ്. അതു കൊണ്ടു തന്നെ 45 ദിവസത്തിനകം മറ്റാരും തെരഞ്ഞെടുപ്പു ഫലത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാത്ത പക്ഷം വിഡിയോ ഇല്ലാതാക്കും.
കൂടുതൽ കാലം ഇത്തരം ഡേറ്റകൾ സൂക്ഷിച്ചു വയ്ക്കുന്നത് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.