

ഡിഎംകെയെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരേയുള്ള ഹർജിയിൽ ഡിഎംകെയെ വിമർശിച്ച് സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ പ്രസംഗവും സന്ദർശനനങ്ങളും സുപ്രീം കോടതി നിയന്ത്രിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിനെയും കോടതി വിമർശിച്ചു.
2025 സെപ്റ്റംബറിലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ് നടത്തുന്ന പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി എന്തൊക്കെ ചെയ്യണമെന്ന് സുപ്രീം കോടതി ആജ്ഞാപിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണോ ആഗ്രഹമെന്നും കോടതി ചോദിച്ചു.
വിജയ് കേസിലെ പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി. രൂക്ഷമായ വിമർശനത്തിനു പിന്നാലെ ഡിഎംകെ ഹർജി പിൻവലിക്കാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. വിജയ്‌യും തമിഴക വെട്രി കഴകവും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി അടിയന്തരമായി പരിഗണിച്ചത്.
കരൂർ ദുരന്തരത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് നടത്തിയ പ്രചാരണ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട കേസിൽ വിജയ് സഹകരിക്കുന്നുണ്ടെന്നും സത്യം പുറത്തു വരുമെന്നുമാണ് ടിവികെ പറയുന്നത്. ദുരന്തത്തിനു പിന്നിൽ ഡിഎംകെ ഗൂഢാലോചന ഉണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.