

'പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ റെക്കോഡ് ചെയ്തു, അയാൾ മദ്രാസിലെ ജെഫ്രി എപ്സ്റ്റീൻ'; സംഗീത സംവിധായകനെതിരേ തമിഴ് ഗായിക
representative image- Ai
ചെന്നൈ: സംഗീത സംവിധായകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് തമിഴ് ഗായിക. ശിവശങ്കരി ടോക്സ് എന്ന യ‍്യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് തമിഴിലെ അറിയപ്പെടുന്ന ഗായികയുടെ വെളിപ്പെടുത്തൽ.
സംഗീത സംവിധായകന്‍റെ പേര് ഇതുവരെ ഗായിക വെളിപ്പെടുത്തിയിട്ടില്ല. താൻ ചെന്നൈയിൽ നിന്നും ഋഷികേശിലേക്ക് താമസം മാറിയതിന് കാരണം ഈ സംഗീത സംവിധായകനാണെന്നും മദ്രാസിലെ ജെഫ്രി എപ്സ്റ്റീനാണ് അയാളെന്നും ഗായിക ആരോപിച്ചു.
സ്റ്റുഡിയോയ്ക്ക് അകത്ത് വച്ചാണ് താൻ ലൈംഗികാതിക്രമം നേരിട്ടെതെന്നും അവിടെ സിസിടിവി ക‍്യാമറകളും സ്പൈ ക‍്യാമറകളും സ്ഥാപിച്ചിരുന്നുവെന്നും ഗായിക കൂട്ടിച്ചേർത്തു. തന്നെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ റെക്കോഡ് ചെയ്തുവെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
'അതൊരു സൗണ്ട് പ്രൂഫ് മുറിയായിരുന്നു. നിലവിളിച്ചാൽ ആരും കേൾക്കില്ല. മറ്റു കുട്ടികളുടെയും ചിത്രങ്ങൾ അയാൾ സ്റ്റുഡിയോയിൽ വച്ച് രഹസ‍്യമായി പകർത്തി. പീഡനത്തിനു ശേഷം അപമാനം നേരിട്ടു. സിനിമാ മേഖലയിൽ അപകീർത്തിപ്പെട്ടു'. ഗായിക പറഞ്ഞു.
2022ലും 2023ലും സോഷ‍്യൽ മീഡിയയിലൂടെ താൻ നേരിട്ട മോശം അനുഭവത്തെ പറ്റി ഗായിക തുറന്നു പറഞ്ഞിരുന്നു. അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെങ്കിലും പിന്നീട് അന്ന് പിന്തുണയുടെ അഭാവം മൂലം പരാതി നൽകിയിരുന്നില്ലെന്നും നിലവിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും ഗായിക പറഞ്ഞു.
ഗായിക ആരോപിക്കപ്പെടുന്ന സംഗീത സംവിധായകൻ സാം സിഎസ് ആണെന്നാണ് യ‍്യൂടൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയ്ക്ക് താഴെ കമന്‍റുകൾ വന്നിരിക്കുന്നത്.