

ശോഭ, വിംല
ജോധ്പുർ: വിവാഹദിനത്തിൽ സഹോദരിമാർ ജീവനൊടുക്കി. ജോധ്പുരിലെ മണായ് ഗ്രാമത്തിലാണ് സംഭവം. 25കാരിയായ ശോഭയും അനുജത്തി 23 കാരിയായ വിംലയുമാണ് മരിച്ചത്. ശനിയാഴ്ച ഇരുവരുടെയും വിവാഹം ഒന്നിച്ച് നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങൾ. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ ശോഭയുടെയും വിംലയുടെയും ആരോഗ്യം മോശമായി. ജോധ്പുരിലെ സ്വകാര്യം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട് ഇപ്പോൾ സഹോദരങ്ങളുടെ സംസ്കാരത്തിനായി കാത്തിരിക്കുകയാണ്.
വെള്ളിയാഴ്ച അർധ രാത്രി വരെയും വിവാഹ ആഘോഷത്തിലായിരുന്നു വീട്ടിലുള്ളവരെല്ലാം എന്ന് എഡിസിപി റോഷൻ മീണ പറയുന്നു. പുലർച്ചെ 4 മണിയോടെയാണ് പെൺകുട്ടികൾക്ക് ക്ഷീണമനുഭവപ്പെട്ടു തുടങ്ങിയത്.
വിഷം കഴിച്ചതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)