
റിലയൻസ് വൻതാരയ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്‍റെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരക്ക് ക്ലീൻചിറ്റ് നൽകി എസ്ഐടി. സുപ്രീംകോടതിയുടെ നിയമിച്ച മുൻ ജഡ്ജി ജെ. ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രത്തിൽ സ്വീകരിച്ച നിയന്ത്രണ നടപടികളും പാലനവും സംതൃപ്തമാണെന്ന് സംഘം സുപ്രീം കോടതിയെ അറിയിച്ചു. കണ്ടെത്തലുകൾ അനുബന്ധങ്ങളും അനുബന്ധ സാമഗ്രികളും സഹിതം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.
വൻതാരയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നും അന്വേഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. മാത്രമല്ല വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്ററിനറി പരിചരണം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു.
ജൂലൈയിൽ കോലാപൂരിലെ ക്ഷേത്രത്തിൽ നിന്നും മഹാദേവി എന്ന് പേരുള്ള ആനയെ വൻതാരയിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടായിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകനായ ജയ സുകിൻ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് സുപ്രീംകോടതി അന്വേഷണത്തിന് സമിതി രൂപീകരിച്ചിരുന്നത്.