

പ്രതി വെങ്കിടേഷ്, സാവിത്രിയമ്മ
ബംഗളൂരു: രോഗബാധിതയായി തളർന്നുകിടപ്പിലായിരുന്ന അമ്മയെ മകൻ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരു ആർആർ നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആർആർ നഗറിലെ ഫ്ളാറ്റിലെ താമസക്കാരിയായ സാവിത്രിയമ്മ(75)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 10 വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ ഇവരുടെ ഏകആശ്രയം വെങ്കിടേശായിരുന്നു. 5വർഷം മുൻപ് പക്ഷാഘാതം വന്ന് കിടപ്പിലായതോടെ വെങ്കിടേഷിന് സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ഉണ്ടായ മാനസിക-സാമ്പത്തിക പ്രശ്നമാണ് കൃത്യത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വെങ്കിടേഷിന്‍റെ ഭാര്യ ജോലിക്ക് പോയ സമയത്താണ് കൃത്യം നടത്തിയത്. അമ്മയെ എടുത്തുകൊണ്ടുപോയി നാലാംനിലയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. തൽക്ഷണം തന്നെ സാവിത്രിയമ്മ മരിച്ചു. ഇതിന് ശേഷം കതക് അടച്ച് മുറിയിൽ കയറിയിരുന്നു ഇയാൾ. താഴേത്തെ നിലയിലെ വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വെങ്കിടേഷ് വാതിൽ തുറക്കാൻ വൈകിയത് പൊലീസിൽ സംശയം ഉണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.