

ഒഡീശയിൽ ഡോക്റ്റർമാരുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്; രോഗികൾ ദുരിതത്തിൽ
representative image- Ai
ഭുവനേശ്വർ: ഒഡീശയിലെ വിവിധ സർക്കാർ ആശുപത്രികളിലായി ഡോക്റ്റർമാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. സ്ഥലംമാറ്റ നയത്തിൽ സുതാര‍്യത ഉറപ്പാക്കണം, കേഡർ സംവിധാനം പുനസംഘടിപ്പിക്കണം എന്നിവയടക്കം ആരോഗ‍്യ സൗകര‍്യങ്ങളിലെ സേവനങ്ങളെ ബാധിക്കുന്ന 10 ആവശ‍്യങ്ങൾ ഉന്നയിച്ചാണ് ഡോക്റ്റർമാർ പണിമുടക്ക് നടത്തുന്നത്.
ഡോക്റ്റേഴ്സ് ഡേയോട് അനുബന്ധിച്ചാണ് മെഡിക്കൽ അസോസിയേഷന്‍റെ ബാനറിൽ 8,000 ഡോക്റ്റർമാർ പണിമുടക്ക് ആരംഭിച്ചത്. എന്നാൽ മെഡിക്കൽ കോളെജുകളിലെ ഡോക്റ്റർമാർ കറുത്ത ബാഡ്ജ് ധരിച്ച് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഒഎംഎസ്എ ഉദ‍്യോഗസ്ഥർ പറഞ്ഞു.
കരാറിൽ ജോലി ചെയ്യുന്ന ഡോക്റ്റർമാരും സേവനങ്ങൾ നൽകുന്നുണ്ട്. കലഹണ്ടി- ബലൻഗീർ- കോരാപുട്ട്( കെബികെ) മേഖലയിലെ ഡോക്റ്റർമാർക്ക് മൂന്ന് വർഷത്തെ നിർബന്ധന സേവന കരാറുണ്ടെന്നും എന്നാൽ മൂന്ന് വർഷം പൂർത്തിയായിട്ടും അവരെ സ്ഥലം മാറ്റുന്നില്ലെന്നും ഡോക്റ്റർമാരുടെ സംഘടന പറഞ്ഞു.
ഡോക്റ്റർമാർക്കുള്ള സുരക്ഷ, ആരോഗ‍്യ ഇൻഷുറൻസ് എന്നിവ അടക്കം തങ്ങളുടെ യഥാർഥ ആവശ‍്യം സർക്കാർ അവഗണിച്ചതിനാലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ നിർബന്ധിതരായതെന്നും ഒഡീശ മെഡിക്കൽ സർവീസസ് അസോസിയേഷൻ പ്രസിഡന്‍റ് കിഷോർ ചന്ദ്ര മിശ്ര പറഞ്ഞു.
സർക്കാർ തങ്ങളുടെ ആവശ‍്യം പരിഗണിക്കാത്ത പക്ഷം പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒപി വിഭാഗങ്ങളിലെ സേവനങ്ങളെയാണ് ഇത് കാര‍്യമായി ബാധിച്ചിരിക്കുന്നത്. ഡോക്റ്റർമാർ ഡ‍്യൂട്ടിക്ക് എത്താത്തിനാൽ ബാലസോർ, ഭദ്രക്, കേന്ദ്രപാറ, ജാജ്പുർ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിൽ രോഗികൾ നീണ്ട ക‍്യൂവിൽ നിൽക്കുന്നത് കാണപ്പെട്ടുവെന്നും ഇതിൽ നിരവധി പേർ വീട്ടിലേക്ക് മടങ്ങിയതായും ഒരു ഉദ‍്യോഗസ്ഥൻ പറഞ്ഞു