റായ്പൂർ: 2025-26 അധ്യായന വർഷം മുതൽ 10, 12 ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർഥികളുടെ പഠന സമ്മർദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്ന് മന്ത്രി ഛത്തീസ്ഗഡിൽ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ശുപാർശ പ്രകാരമുള്ള മാറ്റമാണിത്. കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരിക്കുലം ഫ്രെയിംവർക്കിലാണ് വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷ നടത്താൻ നിർദേശിക്കുന്നത്. പരീക്ഷയ്ക്ക് തയാറെടുക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം നൽകുകയാണ് ലക്ഷ്യം.
ഫലം നിർണയിക്കുന്നതിനായി മികച്ച മാർക്ക് പരിഗണിക്കും. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിൽ രണ്ടു തവണ പരീക്ഷ നടത്തണമെന്ന് നിർബന്ധമില്ല. വിദ്യാർഥികളുടെ സമ്മർശം കുറയ്ക്കുന്നതിനായി വർഷത്തിൽ 10 ദിവസം ബാഗില്ലാതെ അനുവദിക്കണമെന്നും കലാ, സാംസ്കാരിക, കായിക പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്.