

പ്രതിഷേധിക്കുന്നവർക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? താക്കിതുമായി സുപ്രീം കോടതി
സുപ്രീം കോടതി - file image
ന്യൂഡൽഹി: പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമത്തിനെതിരേ രൂഷവിമർശനവുമായി സുപ്രീം കോടതി. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാനോ ലാത്തിച്ചാർജ് നടത്താനോ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എല്ലവർക്കുമുണ്ടെന്നും പൊലീസ് നടപടക്കെതിരായ പുതിയ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അടുത്തിടെ ഡൽഹിയിൽ നടന്ന സിജെപി മാർച്ചിനിടയിലുണ്ടായ പൊലീസ് അതിക്രമവും ബിഹാർ സിവാനിലുണ്ടായ പൊലീസ് വെടിവയ്പ്പും ഹർജിയിൽ പ്രധാനമായും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങളിൽ അക്രമം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധർ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ശ്രദ്ധിക്കണം. അല്ലാതെ സാധാരണക്കാരായ സമരക്കാരെ അടിച്ചമർത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങളെ അച്ചടക്കത്തോടെ നേരിടാൻ പൊലീസിനാവണമെന്നും സുപ്രീം കോടതി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ സമാധാനപരമായ പ്രതിഷേധത്തിന് വലിയ പ്രാധാന്യമുണ്ട്. രാജ്യവ്യാപകമായി ഇത്തരം പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വ്യക്തമായ മാർഗനിർദേശം ആവശ്യമാണെന്ന ഹർദജിക്കാരുടെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.