
മുൻഭർത്താവിനെ കള്ളക്കേസിൽ കുടുക്കി; ഐപിഎസ് ഉദ്യാഗസ്ഥ മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങി കള്ളക്കേസുകളിൽ കുടുക്കി മുൻ ഭർത്താവിനെയും കുടുംബാംഗങ്ങളെയും ജയിലിലടച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥയും മാതാപിതാക്കളും മാപ്പുപറയണമെന്നു സുപ്രീം കോടതി. ഇംഗ്ലിഷ്, ഹിന്ദി ദിനപത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ക്ഷമാപണം പ്രസിദ്ധീകരിക്കണം. ഇതു കോടതിയിൽ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
2018ലാണ് ഇരുവരും വേർപിരിഞ്ഞത്. നാലു വർഷത്തിനുശേഷം ഐപിഎസ് ലഭിച്ച യുവതി, മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച കേസ് കുടുംബകോടതിയിൽ നടക്കുമ്പോൾ മുൻ ഭർത്താവിനെതിരേ 15 ക്രിമിനൽ കേസുകൾ ചുമത്തി. ഇതേത്തുടർന്ന് മുൻ ഭർത്താവ് 109 ദിവസവും അദ്ദേഹത്തിന്‍റെ അച്ഛൻ 103 ദിവസവും ജയിൽവാസം നേരിട്ടു. ഇതിനാണു യുവതി മാപ്പു പറയേണ്ടത്. ഭാവിയിൽ ഇത്തരം നടപടികളുണ്ടാകരുതെന്നും നിർദേശിച്ചു.
ക്ഷമാപണത്തെ മറ്റൊരു നിയമപരമായോ പൊതുവേദിയിലോ അടക്കം ഒരു നേട്ടത്തിനും ഉപയോഗിക്കരുതെന്നു ഭർത്താവിനോടും കോടതി വ്യക്തമാക്കി. ഇനി അനുരഞ്ജനം സാധ്യമല്ലാത്തതിനാൽ വിവാഹമോചനം അനുവദിച്ചു. മകളുടെ സംരക്ഷണാവകാശം അമ്മയ്ക്കു നൽകിയ കോടതി കുട്ടിയെ കാണാൻ അച്ഛന് അനുമതി നൽകി.