
ഡൽഹി : രാഷ്ട്രീയപ്രവർത്തകനും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റു മരിക്കാൻ ഇടയായ സംഭവത്തിൽ സുപ്രീം കോടതി ഇടപെടൽ. യുപി സർക്കാരിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഏപ്രിൽ 15-നു പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്നു പേർ വെടിവച്ചു കൊലപ്പെടുത്തിയത്.
നിർണയാകമായ പല ചോദ്യങ്ങളും സുപ്രീം കോടതി ചോദിച്ചു. അതിഖിനെയും സഹോദരനെയും കൊണ്ടുവന്ന വാഹനം ആശുപത്രി വളപ്പിലേക്കു കയറ്റാതിരുന്നത് എന്തുകൊണ്ട്, മാധ്യമങ്ങൾക്കു മുമ്പിൽ അവരെ നടത്തിക്കൊണ്ടു പോകേണ്ട സാഹചര്യം എന്തായിരുന്നു എന്നൊക്കെയാണു സുപ്രീം കോടതി ഉത്തർപ്രദേശ് ഗവൺമെന്‍റിനോട് ചോദിച്ചത്. അതിഖിന്‍റെ മകൻ ആസാദ് അഹമ്മദിനെ എൻകൗണ്ടറിലൂടെ വധിച്ച സംഭവത്തെക്കുറിച്ചു വിശദീകരിക്കാനും പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്കു കൊണ്ടു വരുന്നുണ്ടെന്ന വിവരം എങ്ങനെ പ്രതികൾ അറിയാനിടയായി എന്നും സുപ്രീം കോടതി ആരാഞ്ഞു.