

സുപ്രീം കോടതി
ന്യൂഡൽഹി: ട്രാൻസ്ജെൻഡർമാരുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശം സംരക്ഷിച്ച് തുല്യാവസരം ഉറപ്പാക്കുന്ന നയം രൂപവത്കരിക്കാൻ ഒക്റ്റോബറിൽ സുപ്രീംകോടതി നിയമിച്ച സമിതിയാണ് ബില്ലിനെതിരേ രംഗത്തെത്തിയത്.
ബിൽ പിൻവലിക്കുന്നത് പരിഗണിക്കാനാവശ്യപ്പെട്ട് സമിതി കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന് കത്തയച്ചു. ഡൽഹി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ആശ മേനോൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് ആശങ്ക അറിയിച്ചത്.
ലൈംഗികസ്വത്വം സ്വയം നിർണയിക്കാനുള്ള ട്രാൻസ്‌ജെൻഡറുകളുടെ അവകാശം എടുത്തുകളയുന്നതാണ് പ്രധാന ആശങ്ക. ട്രാൻസ്‌ജെൻഡറായിരിക്കുന്ന, എന്നാൽ ഇപ്പോൾ നിശ്ചയിച്ച വ്യവസ്ഥകളുടെ പരിധിയിൽവരാത്തവർക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടാവും.
ഒരു പ്രത്യേക സവിശേഷതകളോടെ ജനിച്ച, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരെ മാത്രമേ പുതിയ നിർവചനത്തിൽ ട്രാൻസ്‌ജെൻഡറായി പരിഗണിക്കുന്നുള്ളൂ. ലിംഗവ്യക്തിത്വം നിർണയിക്കുന്ന ചികിത്സയിലിരിക്കുന്നവരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാകുമെന്നും ആശങ്കയുണ്ടെന്നും സമിതിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിയമപരമായ അംഗീകാരവുമായി ബന്ധപ്പെട്ട ബിൽ ബുധനാഴ്ചയാണ് പാർലമെന്‍റ് പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ ഇത് നിയമമാകും. ബില്ലിനെതിരേ പ്രതിഷേധവുമായി നിരവധി ട്രാൻസ്ജെൻഡറുകൾ രംഗത്തെത്തിയിരുന്നു.