
"ശിക്ഷിക്കപ്പെട്ടയാളും അതിജീവിതയും കുടുംബമായി കഴിയുന്നു"; പോക്സോ കേസിൽ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി
file image
ന്യൂഡൽഹി: പോക്സോ കേസിൽ സുപ്രീം കോടതിയുടെ അസാധാരണ വിധി. അതിജീവിതയുമായി വിവാഹം കഴിച്ച് ജീവിക്കുന്ന ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ കോടതി ഒഴിവാക്കി. ചെയ്തത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത ആ രീതിയിൽ അല്ല കാണുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
പശ്ചിമബംഗാളിൽ നിന്നുള്ള കേസിലാണ് കോടതിയുടെ അസാധാരണ വിധി. 24കാരനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന കാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിചാരണ കോടതി 20 വർഷത്തെ തടവാണ് വിധിച്ചത്. ഹൈക്കോടതി വിചരണക്കോടതിയുടെ ശിക്ഷാ വിധി തള്ളി. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദമായ വിധിയും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് പ്രതി കുറ്റക്കാരനാണെന്ന വിധി പുനഃസ്ഥാപിച്ചത്. ഇക്കാലത്തിനിടെപ്രായപൂർത്തിയായ പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ചിരുന്നു.
ശിക്ഷ നടപ്പാക്കുന്നതിനു മുൻപായി വസ്തുതാ പരിശോധനയ്ക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് 142ാം അനുച്ഛേദം പ്രകാരമുള്ള പ്രത്യാകാധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് കോടതി വിധിച്ചത്. സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയ അതിജീവിതയ്ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിയുമായി വൈകാരിക ബന്ധമാണെന്നും അവർ കുഞ്ഞും കുടുംബവുമായി കഴിയുകയാണെന്നും വിധി പുറപ്പെടുവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.