Representative image
Representative image

ജീവപര്യന്തം തടവ് ജീവിതാന്ത്യം വരെയോ? സുപ്രീം കോടതി പരിഗണിക്കുന്നു

കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ചന്ദ്രകാന്ത് ഝാ ആണ് ഹർജിക്കാരൻ.

ന്യൂഡൽഹി: ജീവപര്യന്തം തടവ് ശിക്ഷ എന്നതിനു ജീവിതാന്ത്യം വരെയുള്ള ശിക്ഷയാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ചന്ദ്രകാന്ത് ഝാ ആണ് ഹർജിക്കാരൻ. സിആർപിസിയുടെ 432ാം വകുപ്പ് പ്രകാരം ശിക്ഷകളിൽ മാറ്റം വരുത്താനോ ഇളവ് ചെയ്യാനോ ഉള്ള അധികാരം ഉണ്ട്. മൂന്ന് കൊലപാതക കേസുകളിലായി തിഹാർ ജയിലിൽ ജീവപര്യന്തംതടവിൽ കഴിയുകയാണ് ഹർജിക്കാരനായ ചന്ദ്രകാന്ത് ഝാ. ഹർജിയിൽ ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിന്‍റെ നിലപാട് തേടി നോട്ടീസ് അയച്ചു

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302 (കൊലപാതകക്കുറ്റം), സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് തന്‍റെ കക്ഷി ശിക്ഷിക്കപ്പെട്ടതെന്ന് ഝായുടെ അഭിഭാഷകനായ ഋഷി മൽഹോത്ര ഹർജിയിൽ പരാമർശിച്ചിരുന്നു. വിചാരണക്കോടതി ഹർജിക്കാരന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഡൽഹി ഹൈക്കോടതി ഇളവ് നൽകി ജീവപര്യന്തമാക്കി മാറ്റി.

ജീവപര്യന്തം തടവ് എന്നത് ഹർജിക്കാന്‍റെ മുഴുവൻ ജീവിതകാലവും എന്ന് അർഥമാക്കുമെന്ന് വിധിയിലുണ്ടായിരുന്നു. കുറ്റവാളിക്ക് തെറ്റ് മനസിലാക്കി സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങാനുള്ള അവസരം ഇത് ഇല്ലാതാക്കുമെന്നും ഹർജിയിൽ പറയുന്നു.