

വീട്ടമ്മമാർ രാഷ്ട്ര നിർമാതാക്കളാണെന്ന് സുപ്രീം കോടതി; ഈ സേവനത്തിന് പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ!
Supreme court
ന്യൂഡൽഹി: വാഹനാപകടത്തിൽ കുടുംബനാഥയ്ക്ക് ജീവൻ നഷ്ടമായാൽ നഷ്ടപരിഹാരം നിർണയിക്കുമ്പോഴത് കുടുംബപരിപാലന നഷ്ടം എന്ന ഇനത്തിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. നഷ്ടപരിഹാരം നിശ്ചിത തുകയിൽ ഒതുക്കാനാവില്ലെന്നും ചുരുങ്ങിയത് പ്രതിമാസം 30,000 രൂപയെങ്കിലും കണക്കാക്കണമെന്നും ഈ തുകയിൽ 3 വർഷത്തിലൊരിക്കൽ 10 ശതമാനം വീതമെങ്കിലും വർധനവ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.
സ്ത്രീകൾ അവരുടെ വീടുകൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കായികാധ്വാനം മാത്രമായി ഒതുക്കാനാവില്ല. വീടിന്‍റെ പരിപാലനം രാഷ്ട്ര പരിപാലനമാണ്. അവർ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകുകയാണ്.
വീടുകളിൽ സ്ത്രീകൾ ചെയ്യുന്ന ജോലികൾക്കു പണപരമായ മൂല്യം നിശ്ചയിക്കുന്നതിനപ്പുറം അതിനെ അംഗീകരിക്കാനാണ് കോടതി ലക്ഷ്യം വയ്ക്കുന്നത്. ആളുകളുടെ മനോഭാവത്തിൽ വ്യത്യാസം ഉണ്ടാവുന്നുണ്ടെന്നും വീട്ടിലെ കാര്യങ്ങൾ നോക്കുന്ന വിവാഹിതയായ സ്ത്രീയെ ഹൗസ് വൈഫെന്നല്ല, മറിച്ച് ഹോം മേക്കർ എന്നാണ് വിളിക്കുന്നത്. ഈ മാറ്റത്തിനു സുപ്രീം കോടതിയുടെ ഭാഗത്തുനിന്നു ബോധപൂർവമായ ശ്രമം ഉണ്ടായെങ്കിലും പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്.
2001ൽ വാഹനാപകടത്തിൽ മരിച്ച മുപ്പത്തിയഞ്ചുകാരിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക 8.43 ലക്ഷം രൂപയിൽനിന്ന് 62.77 ലക്ഷമാക്കി വർധിപ്പിച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ നീരീക്ഷണം. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ 2.42 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് ഹൈക്കോടതി 8.43 ലക്ഷമാക്കി.
ഇതിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. കുടുംബ പരിപാലന നഷ്ടത്തിൽ 60.48 ലക്ഷം രൂപയും മരണാന്തര ചടങ്ങുകളുടെ ചെലവും മറ്റും ഉൾപ്പെടുത്തി 62.77 ലക്ഷവുമാക്കി കോടതി നിശ്ചയിക്കുകയായിരുന്നു.